ദീപാവലിയോടെ കൊവിഡ് നിയന്ത്രണ വിധേയമാകും: ഹര്‍ഷ വര്‍ധന്‍

ന്യൂഡല്‍ഹി: ദീപാവലിയോടെ രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുമെന്നും വര്‍ഷാവസാനത്തോടെ കൊവിഡ് വാക്സിന്‍ ഉണ്ടാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. അനന്തകുമാര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളും സാധാരണക്കാരും മഹാമാരിക്കെതിരേ പൊരുതുകയാണ്.

അതിനു വിജയമുണ്ടാകും. വൈറസ് നമ്മെ പല പാഠങ്ങളും പഠിപ്പിച്ചു. ജീവിത ശൈലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജാഗ്രത വെടിയരുതെന്നും കൊവിഡ് ഓര്‍മിപ്പിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. വാക്സിന്‍ പരീക്ഷണത്തില്‍ നാം മറ്റാര്‍ക്കും പിന്നിലല്ല. ഏഴോ എട്ടോ കൊവിഡ് വാക്സിനുകള്‍ നാം പരീക്ഷിക്കുന്നുണ്ട്. അതില്‍ മൂന്നെണ്ണം മനുഷ്യരിലുള്ള പരീക്ഷണഘട്ടത്തിലെത്തിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ കൊവിഡ് പരിശോധനയ്ക്ക് ഒരു ലാബ് മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇപ്പോള്‍ 1,583 ലാബുകളുണ്ട്. ഇതില്‍ ആയിരത്തിലേറെയും സര്‍ക്കാര്‍ ലാബുകളാണ്. ദിവസം പത്തു ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്താന്‍ രാജ്യത്തിനു കഴിയുന്നു- അദ്ദേഹം പറഞ്ഞു.