കോവിഡ് പിടിച്ച്‌ ആശുപത്രിയില്‍ തനിച്ചായി പോയാല്‍ പേടിക്കേണ്ട; റോബോട് നിങ്ങളെ സന്തോഷിപ്പിക്കാന്‍ എത്തും

ഹായി, ഞാന്‍ ലാലുചി റോബോട്ടിന, നിങ്ങളുടെ പേര് എന്താണ്” – 1.4 മീറ്റര്‍ ഉയരമുള്ള റോബോട്ട് കോവിഡ് രോഗികളുടെ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് പോകുമ്ബോള്‍ അവരോട് ചോദിക്കുന്ന ചോദ്യമാണിത്. മെക്സിക്കോയിലെ ഒരു ആശുപത്രിയിലാണ് ഈ റോബോട്ട് മുഴുവന്‍സമയ സേവനസന്നദ്ധനായി കൊറോണ വാര്‍ഡിലുള്ളത്.

ഇതിന്റെ ഡിസ്പ്ലേ സ്ക്രീനിലൂടെ രോഗികള്‍ക്ക് അവരുടെ ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും സംസാരിക്കാവുന്നതാണ്. ഇത്തരത്തില്‍ രോഗികളുമായി സംസാരിക്കാന്‍ കഴിയുന്നത് രോഗികള്‍ക്ക് ബന്ധുക്കളുടെയും ഡോക്ടറുടെയും സാന്നിധ്യം ലഭിക്കുന്നതു പോലെയാക്കുന്നു. മാത്രമല്ല, മഹാമാരിയുടെ ഭീതിയില്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുക കൂടിയാണ് ഇത്. ജൂലൈയിലാണ് കൊറോണ വൈറസ് രോഗികള്‍ക്ക് ഒരു കോ-തെറാപ്പിസ്റ്റ് ആയി റോബോട്ട് ആശുപത്രിയില്‍ നിയമിതമായത്.

അതിനുശേഷം, ഇതുവരെ 160 ഓളം ദൗത്യമാണ് ഈ റോബോട്ട് പൂര്‍ത്തീകരിച്ചത്. ഒറ്റപ്പെടല്‍ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശാന്തമായ ശബ്ദങ്ങള്‍ ഉണ്ടാക്കാനും ഇതിന് കഴിയും. രോഗികളുടെ മാനസികാരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്താനും റോബോട്ട് സഹായിക്കുന്നെന്ന് ആശുപത്രിയിലെ ജീവനക്കാരിയായ സാന്ദ്ര മുനോസ് പറഞ്ഞു. ഇതുവരെ 60,000 ആളുകളാണ് കോവിഡ് ബാധിച്ച്‌ മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്.

ആളുകളെ സെന്‍സറുകള്‍ ഉപയോഗിച്ച്‌ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലാണ് റോബോട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന നിരവധിയാളുകളുടെ പ്രതീക്ഷ കൂടിയാണ് ഈ റോബോട്ട്. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ക്കാര്‍ക്കും പ്രവേശനമില്ല. ഈ സാഹചര്യത്തില്‍ റോബോട്ട് മുഖേനയാണ് ഇവര്‍ വീട്ടുകാരുമായി സംസാരിക്കുന്നത്.