സ്വകാര്യ ട്രെയിനുകളുടെ യാത്രാ നിരക്ക് അവര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സ്വകാര്യ ട്രെയിനുകള്‍ക്ക് യാത്രാ നിരക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. സ്വകാര്യ ട്രെയിന്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് അവരുടെ രീതിയില്‍ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും.

എന്നാല്‍, ഇതേ റൂട്ടുകളില്‍ എസി ബസുകളും വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെന്ന് അവര്‍ ഓര്‍ക്കണമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞു.

ഇന്ത്യയില്‍ കോടിക്കണക്കിന് പേര്‍ ഗതാഗതത്തിനായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയപരമായി സ്വാധീനിക്കുന്നതാണ് റെയില്‍വേ യാത്രാനിരക്ക്. മോദി സര്‍ക്കാറിന്റെ കീഴില്‍ റെയില്‍വേയുടെ സ്വകാര്യവത്കരണം വേഗത്തില്‍ നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്.

ആല്‍സ്റ്റം എസ്എ, ബോംബാര്‍ഡിയര്‍ ഐഎന്‍സി, ജിഎംഎര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് റെയില്‍വേ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ 7.5 ബില്ല്യണ്‍ ഡോളറിന്റെ സ്വകാര്യനിക്ഷേപം റെയില്‍വേയിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.