വീണ്ടുവിചാരമില്ലാത്ത ചെയ്ത്തായി….
മുറിക്കേണ്ടായിരുന്നു….
വാക്കിൻ കത്രിക മുറുക്കുമ്പോൾ
ഒച്ചയുച്ചത്തിലാവുമ്പോൾ
ഒപ്പമുള്ളോനെ
ഒരല്പം കേൾക്കാമായിരുന്നു.
മുകിൽ കറുപ്പിൽ മനം മയക്കി
ഇഴ കോർത്ത് ചേർന്നിരിക്കുന്നോനെ
മുറിവാക്കാൽ മുറിക്കേണ്ടായിരുന്നു.
സ്നേഹമിട്ടു തലോടിയ കരുതൽ
തെളിക്കാഴ്ച പകർച്ച നേടുമ്പോൾ
ഇല്ലായ്മകളിൽ അവൻ്റെ നിറവറിഞ്ഞു.
തെളിഞ്ഞാകാശം നിലാവു തേടുന്നു.
അവനൊത്തുണർന്ന നല്ലോർമ്മകളിൽ
രമിച്ചു രജസ്വലയായി,
പാതി പകുത്തെന്നെ
പൂർണ്ണമാക്കാൻ,
പൂർത്തിയാകാത്ത ചിത്രത്തിലെ
പൂരിപ്പിക്കാത്ത വഴിയിലെ
ഒറ്റമരമായി അവനെയും കാത്ത്….!!!