മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇന്ത്യയിലെന്ന് മോഹന്‍ ഭാഗവത്

മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നത് ഇന്ത്യയിലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്ക് രാജ്യത്ത് ഇടം നല്‍കിയെന്നും ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘പാകിസ്ഥാന്‍ മറ്റ് മതത്തിലുള്ളവര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നില്ല. അത് മുസ്ലീം രാജ്യമായി സൃഷ്ടിക്കപ്പെട്ടതാണ്. ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്ന് നമ്മുടെ ഭരണഘടന പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് ഇവിടെ നില്‍ക്കണമെങ്കില്‍ ഹിന്ദു മേധാവിത്വം അംഗീകരിക്കണമെന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് വേണ്ടിയും നമ്മള്‍ ഇടം അനുവദിച്ചു. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. ആ സ്വഭാവത്തെയാണ് ഹിന്ദു എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ എല്ലാ മതവിശ്വാസികളും ഒരുമിച്ച് നില്‍ക്കുന്നു. വര്‍ഗീയതയും വിഘടനവാദവും പ്രചരിപ്പിക്കുന്നത് സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ മാത്രമാണ്.” മോഹന്‍ ഭാഗവത് പറഞ്ഞു

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം കേവലം മതപരമായ ഉദ്ദേശ്യത്തിന്റെ പുറത്തല്ല. ദേശീയ മൂല്യങ്ങളുടെയും സ്വഭാവത്തിന്റെയും പ്രതീകമാണ് ആ ക്ഷേത്രം. ഈ രാജ്യത്തെ ജനങ്ങളുടെ മനോവീര്യവും മൂല്യങ്ങളും തകര്‍ക്കുന്നതിനായായിട്ടാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടത്. അതുകൊണ്ടാണ് അവ പുനര്‍നിര്‍മ്മിക്കണമെന്ന് ഹിന്ദു സമൂഹം പണ്ട് മുതല്‍ക്കേ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.