നാണമില്ലാത്ത വിഡ്ഢിയെ കാണുക; ഇടവേള ബാബുവിനെ വിമര്‍ശിച്ച് പാര്‍വ്വതി

താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്ന് മറുപടി നല്‍കിയ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന കാപ്ഷനോടെ ഇടവേള ബാബുവിന്റെ പ്രതികരണം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ഒരു അഭിമുഖത്തിന് ഇടയിലായിരുന്നു ഇടവേള ബാബുവിന്റെ പരാമര്‍ശം. ‘അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ട്വന്റി 20യില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയിലുള്ളവരെ വെച്ച് സിനിമയെടുക്കുമെന്നും ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു മറുപടി നല്‍കി.

നടിയെ അക്രമിച്ച കേസില്‍ താന്‍ മൊഴിമാറ്റിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. താന്‍ പറയാത്ത കാര്യങ്ങള്‍ ചിലത് കൂട്ടിച്ചേര്‍ക്കുകയും താന്‍ പറഞ്ഞത് ചിലത് ഒഴിവാക്കുകയും പോലീസ് ചെയ്തിരുന്നു. ഇത് കോടതിയില്‍ തിരുത്തുക മാത്രമാണ് ചെയ്തതേന്നും ഇടവേള ബാബു പറഞ്ഞു. താന്‍ അറിയുന്ന ദിലീപ് അത്തരമൊരു കാര്യം ചെയ്യില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.