വിവാഹദിനത്തിലെ ആര്‍ത്തവം മറച്ചു വച്ചു: വിവാഹമോചന പരാതിയില്‍ യുവാവിന്റെ ആരോപണം

    വഡോദര: വിവാഹദിനത്തിലെ ആര്‍ത്തവവിവരം ഭാര്യ മറച്ചു വച്ചുവെന്ന് വിവാഹമോചന പരാതിയില്‍ യുവാവ്. ആര്‍ത്തവത്തെ ചുറ്റിപ്പറ്റി നില നില്‍ക്കുന്ന വിലക്കുകള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെയടക്കം ലോകമെമ്പാടും സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തുന്ന കാലഘട്ടത്തില്‍ കൂടിയാണ് ഒരു പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥനായ യുവാവിന്റെ ഇത്തരമൊരു പരാതി. ഗുജറാത്ത് വഡോദര സ്വദേശിയാണ് യുവാവ്.

    ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു അധ്യാപികയായ യുവതിയുമായുള്ള ഇയാളുടെ വിവാഹം. ഇവരുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതോടെയാണ് യുവാവ് വിവാഹമോചന പരാതി നല്‍കിയത്. ഭാര്യക്കെതിരെ നിരവധി ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്. അതില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് വിവാഹദിനത്തിലെ ആര്‍ത്തവത്തെക്കുറിച്ചാണ്.

    വിവാഹച്ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കി അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ പോകുന്ന സമയത്താണ് ഭാര്യ ആര്‍ത്തവത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്നാണ് ആരോപണം. താനും അമ്മയും ഇത് കേട്ട് ഞെട്ടിപ്പോയെന്നും തങ്ങളുടെ ‘വിശ്വാസങ്ങളെ ലംഘിക്കുന്ന’ നടപടിയാണ് ഭാര്യയില്‍ നിന്നുണ്ടായതെന്നുമാണ് പറയുന്നത്. വീട്ടുകാര്യങ്ങളില്‍ ഭാര്യയുടെ ഇടപെടലിനെ സംബന്ധിച്ചും പരാതിയില്‍ ആരോപിക്കുന്നു. മൂത്തസഹോദരന്‍ കുടുംബത്തിന്റെ വരവു ചിലവുകള്‍ നോക്കുന്നതിനാല്‍ താന്‍ ഇനി വീട്ടിലേക്ക് പണം നല്‍കരുതെന്നായിരുന്നു ആവശ്യം. പകരം മാസം തോറും 5000 രൂപ ഭാര്യയുടെ പക്കല്‍ ഏല്‍പ്പിക്കണമെന്നും പറഞ്ഞു.

    ഇതിന് പുറമെ വീട്ടില്‍ എസി വയ്ക്കണമെന്നും നിര്‍ബന്ധം പിടിച്ചു. ഇതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് പറഞ്ഞതോടെ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയെന്നും ആരോപിക്കുന്നു. ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവന്നെങ്കിലും ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നത് പതിവാക്കി. ദിവസങ്ങളോളം കഴിഞ്ഞാണ് തിരികെ വരുന്നതെന്നും പറയുന്നു.

    തന്നെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങളും സംസാരവും ഭാര്യയില്‍ നിന്നുണ്ടായി എന്നും വിവാഹമോചന പരാതിയില്‍ യുവാവ് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തോ കാര്യത്തിന് ഭാര്യ പണം ആവശ്യപ്പെട്ടപ്പോള്‍ ശമ്പളം ലഭിച്ചില്ലെന്ന് മറുപടി നല്‍കിയിരുന്നു. ഇതുപോലെ സാമ്പത്തിക ഞെരുക്കമുള്ളയാളാണ് ഭര്‍ത്താവ് എന്നറിഞ്ഞിരുന്നെങ്കില്‍ ആദ്യ രാത്രിയില്‍ തന്നെ മറ്റു പുരുഷന്‍മാര്‍ക്കൊപ്പം താന്‍ കിടക്ക പങ്കിടുമായിരുന്നു എന്നായിരുന്നു ഭാര്യ പ്രതികരിച്ചത്. ഇത് തന്നെ വളരെയധികം ഞെട്ടിച്ചു. കേട്ടത് വിശ്വസിക്കാന്‍ കുറച്ച് സമയമെടുത്തു. എങ്കിലും ഭാര്യയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ ടെറസിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കുമെന്ന ഭീഷണിയാണ് ഭാര്യ മുഴക്കിയത് എന്നും പറയുന്നു.

    മെയ് മാസത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി തനിക്കും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സഹികെട്ട അവസ്ഥയിലാണ് വിവാഹ മോചനത്തിനൊരുങ്ങുന്നതെന്നാണ് ഇയാളുടെ വാക്കുകള്‍. കുടുംബ കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹ മോചന പരാതിയില്‍ അധികം വൈകാതെ തന്നെ വാദം ഉണ്ടാകുമെന്നാണ് യുവാവിന്റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.