കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ

    കാസർകോട്∙ കാഞ്ഞങ്ങാട് മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫ് കൊല്ലപ്പെട്ട കേസിലെ മുഴുവൻ പ്രതികളും പിടിയിലെന്ന് പൊലീസ്. എംഎസ്എഫ് പ്രവർത്തകൻ ഹസ്സൻ, കല്ലൂരാവി സ്വദേശി ആഷിർ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. ഒന്നാം പ്രതി ഇർഷാദിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നു പേരും കൃത്യത്തിൽ പങ്കെടുത്തെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.  ഔഫിന്റെ കൂടെയുണ്ടായിരുന്ന ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്നുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്

    ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് അബ്ദുൾ റഹ്മാനെ മൂന്നംഗസംഘം കുത്തി വീഴ്ത്തിയത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എപി സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. കാഞ്ഞങ്ങാട് നഗരസഭയിലെ വാര്‍ഡ് 35 ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. തുടര്‍ന്നു നടന്ന എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തിലും ഔഫ് പങ്കെടുത്തു. ഇതെല്ലാം പ്രകോപന കാരണമായെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.