മുങ്ങിത്താണ അനിൽ നെടുമങ്ങാടിനെ പുറത്തെടുത്തത് ജീവനോടെ, ആശുപത്രിയിലെത്തിക്കും മുൻപ് മരണം

    തൊടുപുഴ:  കുളിക്കാനിറങ്ങുന്നതിനിടെ മലങ്കര ജലാശയത്തിൽ മുങ്ങിത്താണ നടൻ അനിൽ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപ് മരണം സംഭവിച്ചെന്ന് പാലാ സ്വദേശി അരുൺ രാജ് മാധ്യമങ്ങളോട് പറഞ്ഞു.
    ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ അനിൽ ആഴമേറിയ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു.
    അപകട വിവരം സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം അനിലിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. ആംബുലൻസിലേക്ക് കയറ്റുമ്പോൾ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റിൽ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇതിനിടെ  മരണം സംഭവിച്ചിരുന്നു. മരിച്ച നിലയിലാണ് അനിലിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ഡോകടർമാരും പറയുന്നത്.

    ജോജു ജോർജ് നായകനായ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കാനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ക്രിസ്മസ് പ്രമാണിച്ച് ഇവിടേക്ക് പാലായിൽ നിന്നും അരുണും മറ്റൊരു സുഹൃത്തും കൂടി എത്തുകയായിരുന്നു. തുടർന്നാണ് ഷൂട്ടിംഗ് ലൊക്കേഷന് അടുത്തുള്ള ഡാം സൈറ്റിൽ എത്തിയതെന്നും അരുൺ പറയുന്നു.