തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഇന്ന് പുലര്‍ച്ചെ മരിച്ചത്. അന്‍പത്തൊന്നുകാരിയായ ശാഖയെ രണ്ടുമാസം മുന്‍പാണ് 28കാരനായ അരുണ്‍ വിവാഹം ചെയ്തത്. ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ പറഞ്ഞിരുന്നത്. എന്നാല്‍ പരിസരവാസികൾ മരണത്തിൽ സംശയം ഉന്നയിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
പ്രണയത്തിനൊടുവിലാണ് സമ്പന്നയായ ശാഖയും 26-കാരനായ അരുണും വിവാഹിതരായതെന്നാണ് നാട്ടുകാർ പറയുന്നത്. ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്‌സ് വെളിപ്പെടുത്തി. കിടപ്പുരോഗിയായ അമ്മയും ശാഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്.
വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും ഹോം നഴ്സ് വെളിപ്പെടുത്തിയിരുന്നു.
വൈദ്യുതമീറ്ററില്‍നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ഇത് ശരീരത്തില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക് വയറുകള്‍ കണ്ട് ഭയന്നതോടെ ശാഖ തന്നെയാണ് ഇത് വിച്ഛേദിച്ചത്. കഴിഞ്ഞദിവസം വരെ ഭര്‍ത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ പറയുന്നു.
ശാഖ ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ അറിയിച്ചതിനെ തുടർന്ന് അയല്‍ക്കാരായ യുവാക്കളും സ്ത്രീയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മുറിയിൽ ചോരപ്പാടുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.