അമ്മയ്ക്ക് സമ്മാനമായി ലഭിച്ച 500 രൂപ മുടക്കി മകന്‍ എടുത്ത ടിക്കറ്റിന് അടിച്ചത് 75 ലക്ഷം

    ചേര്‍ത്തല: അമ്മയെടുത്ത ലോട്ടറി ടിക്കറ്റിന് ലഭിച്ച 500 രൂപ സമ്മാനത്തുക വാങ്ങാന്‍ ലോട്ടറി സ്റ്റാളിലെത്തിയ മകന്‍, പണത്തിനു പകരമെടുത്ത ടിക്കറ്റിനു കൈവന്നത് 75 ലക്ഷത്തിന്റെ ഭാഗ്യം. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് നഗരസഭ മൂന്നാം വാര്‍ഡില്‍ കൊച്ചുചിറയില്‍ എം.വിജിമോനെ (46) തേടിയെത്തിയത്. ഞായറാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ഡബ്ല്യു.ജെ 693433 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം.

    കാരുണ്യ ലോട്ടറിയെടുത്ത അമ്മ പത്മവല്ലിക്ക് 500 രൂപ അടിച്ചിരുന്നു. ടിക്കറ്റ് പണമാക്കി മാറ്റാനാണ് പത്മവല്ലി മകനെ ഏല്‍പിച്ചത്.വടക്കേഅങ്ങാടി കവലയിലുള്ള അക്ഷയ ലക്കി സെന്ററിലെത്തിയപ്പോള്‍ സമ്മാനത്തുക നല്‍കാന്‍ അവിടെ പണമില്ലായിരുന്നു. പകരമായി 40 രൂപയുടെ മൂന്നു വിന്‍വിന്‍ ലോട്ടറിയെടുത്താണ് വിജിമോന്‍ മടങ്ങിയത്. വൈകിട്ട് ബാക്കിത്തുക വാങ്ങാനെത്തിയപ്പോഴാണറിയുന്നത് രാവിലെ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനമെന്ന്! എടുത്ത മറ്റുരണ്ടു ടിക്കറ്റുകള്‍ക്ക് 8000 വീതം രണ്ടു സമാശ്വാസ സമ്മാനങ്ങളും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് ചേര്‍ത്തല അര്‍ബന്‍ ബാങ്കില്‍ ഏല്‍പ്പിച്ചു. പത്മവല്ലിയുടെ ഭര്‍ത്താവ് മോഹനന്‍ ഒന്നര വര്‍ഷം മുമ്പാണ് മരിച്ചത്. വയലാര്‍ പാലത്തിന് സമീപം ചെറിയ കട നടത്തുകയായിരുന്നു. അവിടെ ലോട്ടറിക്കാരെത്തുമ്പോള്‍ ടിക്കറ്റ് എടുക്കുന്നത് പതിവാണ്. കുമ്പളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ് വിജിമോന്‍. ഭാര്യ: നിഷ. മക്കള്‍: നയന, നന്ദു