ഓണ്‍ലൈന്‍ റമ്മിയില്‍ 12 ലക്ഷത്തോളം നഷ്ടം; തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

    തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. ഐ.എസ്.ആര്‍.ഒയിലെ കരാര്‍ ജീവനക്കാരനും തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയുമായ വിനീതാ(28)ണ് മരിച്ചത്. ഡിസംബര്‍ 31-ാം തീയതിയാണ് വിനീതിനെ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാന്‍ കാരണം ഓണ്‍ലൈന്‍ റമ്മിയാണെന്ന വിവരം ഇപ്പോഴാണ് പുറത്തുവന്നത്.

    കഴിഞ്ഞ ഒരു വര്‍ഷമായി വിനീത് പതിവായി ഓണ്‍ലൈന്‍ റമ്മി കളിക്കാറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് വലിയ തുകയ്ക്കാണ് റമ്മി കളിച്ചത്. തുടര്‍ന്ന് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തീര്‍ത്തെങ്കിലും വിനീത് വീണ്ടും ഓണ്‍ലൈന്‍ റമ്മി കളി തുടരുകയായിരുന്നു.

    നിലവില്‍ 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിനീതിനുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തികബാധ്യത രൂക്ഷമായതോടെ വീട്ടിലും പ്രശ്‌നങ്ങളുണ്ടായി. ഒരിക്കല്‍ വിനീത് വീട് വിട്ടിറങ്ങുകയും ചെയ്തു. പിന്നീട് പോലീസാണ് യുവാവിനെ കണ്ടെത്തി തിരികെ എത്തിച്ചത്.