മാസ്ക് ധരിച്ചാലും ആളെ തിരിച്ചറിയാം; പുതിയ കണ്ടെത്തലുമായി ജപ്പാനിലെ കമ്പനി

കോവിഡ് വ്യാപനം ലോകത്തെ പ്രതിസന്ധിയിലാക്കിയതിനൊപ്പം ജനങ്ങളുടെ ജീവിതക്രമവും മാറ്റിമറിച്ചു. അതിൽ ഏറ്റവും പ്രധാനമാണ് മാസ്ക് ധരിക്കുന്നത് ജിവിതത്തിന്റെ ഭാഗമായെന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമായാണ് മാസ്കിനെ ലോകം നോക്കിക്കാണുന്നത്.

എല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയതോടെ മുഖം കാണാനാകാതെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ  പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് പലരും. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി.സമ്പർക്കമില്ലാതെ തന്നെ ആളുകളെ തിരിച്ചറിയുകയെന്നതാണ് ഈ സോഫ്ട് വെയറിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി.

കോവിഡ് പകർച്ച വ്യാധിക്ക് മുൻപും ജപ്പാനിലെ ജനങ്ങൾ മാസ്ക് ധരിക്കുന്നത് ശീലമാക്കിയിരുന്നു. കണ്ണ് ഉൾപ്പെടെ മാസ്ക് കൊണ്ട് മറയ്ക്കാത്ത ഭാഗങ്ങളിൽ നിന്നാണ് ഈ സോഫ്ട് വെയർ വ്യക്തികളെ തിരിച്ചറിയുന്നത്. ഇത് ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ ആ വ്യക്തിയുടെ ഒരു ഫോട്ടോ കൂടി മുൻകൂർ നൽകേണ്ടതുണ്ട്.

പുതിയ ഉപകരണത്തിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലുഫ്താൻസ, സ്വിസ് ഇന്റർനാഷണൽ ഉൾപ്പെടെയുള്ള വിമാനക്കമ്പനികളാണ് പ്രധാന ഉപഭോക്താക്കൾ. ഈ ഉപകരണത്തിന്റെ കൃത്യത 99.9 ശതമാനത്തിലധികമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.