ആസ്തി 14 ലക്ഷം കോടി; ഇലോണ്‍ മസ്‌ക് ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

ന്യൂയോര്‍ക്ക്: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്തള്ളി ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി യുഎസിലെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ സ്ഥാപകനും സ്പേസ് എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക്. ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡെക്സിലാണ് ജെഫ് ബെസോസിനെ മസ്‌ക് പിന്തള്ളിയത്. ലോകത്തെ 500 ശതകോടീശ്വരന്‍മാരെയാണ് ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡെക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടെസ്ലയുടെ ഓഹരിമൂല്യത്തില്‍ 4.8 ശതമാനം കുതിച്ചുചാട്ടം ഉണ്ടായതാണ് ചുരുങ്ങിയകാലംകൊണ്ട് സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇലോണ്‍ മസ്‌ക് സഹായിച്ചത്.  195 ബില്യണ്‍ യുഎസ് ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ തത്സമയ ആസ്തി. 2020ന്റെ തുടക്കത്തില്‍ 38 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു മസ്‌കിന്റെ ആസ്തി. 2017 മുതല്‍ ലോക സമ്പന്നരില്‍ ഒന്നാമനായിരുന്ന ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇക്കുറി തളര്‍ത്തിയത്. 187 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.

കോവിഡ് കാലം ഓഹരി വിപണിയെ തളര്‍ത്തിയപ്പോഴും ടെസ് ല വന്‍ മുന്നേറ്റമാണ് കാഴ്ചവച്ചത്.ടെസ് ലയുടെ ഓഹരി വില 4.8ശതമാനംകൂടി കുതിച്ചതോടെ വെറും 12 മാസംകൊണ്ട് ഇലോണ്‍ മക്സിന്റെ ആസ്തി 157 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോകം നല്‍കിയ സ്വീകാര്യതയാണ് ടെസ് ലയെ നിക്ഷേപകരുടെ ഇഷ്ടപ്പെട്ട ഓഹരിയാക്കി മാറ്റിയത്. നിലവില്‍ ടെസ് ലയില്‍ 20ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മസ്‌ക് കടത്തിവെട്ടിയത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്ലയുടെ ഓഹരിവില അന്ന് 14 ശതമാനം ഉയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 11750 കോടി ഡോളര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആസ്തിയില്‍ 9000 കോടി ഡോളറിനടുത്ത് വര്‍ധനയാണ് ഉണ്ടായിരുന്നത്.

രാജ്യത്ത് 100 ബില്യണ്‍ ഡോളറിലേറെ ആസ്തിയുള്ളമറ്റുള്ളവര്‍ ബില്‍ ഗേറ്റ്സും മാര്‍ക്ക് സക്കര്‍ബര്‍ഗുമാണ്. ഇവരെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് നീക്കിവെച്ചത്. എന്നാല്‍ മസ്‌ക് ഇക്കാര്യത്തില്‍ പിന്നിലാണെന്നാണ് പറയപ്പെടുന്നത്.