കളമശ്ശേരി മോഡല്‍ കൊല്ലത്തും: എട്ടും ഒന്‍പതും ക്ലാസിലെ കുട്ടികള്‍ സുഹൃത്തുക്കളുടെ മര്‍ദ്ദനത്തിനിരയായി

    കൊല്ലം: കളമശ്ശേരി മോഡല്‍ മര്‍ദനം കൊല്ലത്തും. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരകളായത്. കുട്ടികളെ കൂട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് മര്‍ദ്ദിക്കുന്നതും. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

    ഈ മാസം 24 നാണ് സംഭവം നടക്കുന്നത്. കൊല്ലം പേരൂര്‍ കല്‍ക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്ന് മര്‍ദ്ദനമെന്ന് അടിയേറ്റ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

    മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരന്നതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ഇപ്പോള്‍ പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മര്‍ദ്ദനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

    ദിവസങ്ങള്‍ക്ക് മുമ്പാണ് കളമശ്ശേരിയില്‍ 17കാരനെ കൂട്ടുകാര്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനായിരുന്നു 17 കാരന് മര്‍ദനമേറ്റത്. ഈ സംഭവത്തിലുള്‍പ്പെട്ട ഒരു കുട്ടി പിന്നീട് ജീവനൊടുക്കി. കളമശ്ശേരി സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് കൊല്ലത്തും സമാനമായ ആക്രമണം അരങ്ങേറിയിരിക്കുന്നത്.