ലിവ് ഇന്‍ പങ്കാളിയുടെ ഏഴു വയസുകാരനായ മകനെ തട്ടിക്കൊണ്ടു പോയി; യുവാവ് അറസ്റ്റില്‍

താനെ: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ മകനെ തട്ടിക്കൊണ്ടു പോയ മുപ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. യുപി സ്വദേശിയായ റിങ്കു സനോജിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നിലവില്‍ മഹാരാഷ്ട്രയിലെ താനെയിലാണ് ഇയാള്‍ കഴിയുന്നത്. ലിവ് ഇന്‍ റിലേഷനില്‍ പങ്കാളിക്കൊപ്പമായിരുന്നു താമസം. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി 24ന് ഇയാള്‍ പങ്കാളിയുടെ മകനെ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

തന്റെ സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് വരാന്‍ പങ്കാളി തയ്യാറാകാത്തതാണ് റിങ്കുവിനെ ചൊടിപ്പിച്ചത്. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍ കുട്ടിയെ  യുപിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്. കുട്ടിയുമായി ട്രെയിനില്‍ കടക്കാന്‍ ശ്രമിക്കവെ കുട്ടിയുടെ അമ്മ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് അടിയന്തിര ഇടപെടല്‍ നടത്തുകയായിരുന്നു.

താനെ പൊലീസ് റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ യുപിയിലേക്കുള്ള ട്രെയിനില്‍ ഇരുവരും ഉണ്ടെന്ന് വ്യക്തമായി. ഇതോടെ ഇടപെട്ട പൊലീസ് പ്രഗ്യാരാജ് സ്റ്റേഷനില്‍ വച്ച് യുവാവിനെയും കുട്ടിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കുട്ടിയെ അമ്മയുടെ അടുക്കല്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ ബന്ധുവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭത്തില്‍ ഒരു മുന്‍മന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  200 കോടി രൂപ മതിപ്പുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ടായിരുന്നു  മുന്‍ ഹോക്കി താരവും തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ അടുത്ത ബന്ധുവുമായ പ്രവീണ്‍ റാവു ഉള്‍പ്പെടെ മൂന്ന് സഹോദരന്മാരെ തട്ടിക്കൊണ്ടുപോയത്.  കേസില്‍ മുന്‍ ടിഡിപി മന്ത്രി ഭൂമി അഖില പ്രിയയെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.