കൊന്നുതളളിയത് 18 സ്ത്രീകളെ, പകയ്ക്ക് കാരണം ഭാര്യയുടെ ഒളിച്ചോട്ടം; സീരിയല്‍ കില്ലറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദില്‍ 18 സ്ത്രീകളെ കൊലപ്പെടുത്തിയതിന് പിടിയിലായ സീരിയല്‍ കില്ലര്‍ എം രാമുലു കൃത്യം തുടങ്ങിയത് ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിലാണെന്ന് പൊലീസ്. ഇരുപത്തിയൊന്നാം വയസില്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതോടെ സ്ത്രീകളോട് പകയുണ്ടായി. തുടര്‍ന്നാണ് രാമുലു സ്ത്രീകളെ കൊലപ്പെടുത്താന്‍ ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പതിനാറ് കൊലപാതകം സഹിതം 21 കേസുകള്‍ക്ക് അറസ്റ്റിലായ വ്യക്തിയാണ് എം രാമുലു. നാല് കേസുകള്‍ ഒഴികെ മറ്റെല്ലാ കേസുകളില്‍ നിന്നും ഇയാളെ കോടതി വെറുതെവിട്ടു. രണ്ട് കേസുകള്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോള്‍ മറ്റ് രണ്ട് കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. വാദം നടക്കവെ ഇയാള്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.

45 വയസ് പ്രായമുളള രാമുലുവിനെ സിറ്റി ടാസ്‌ക് ഫോഴ്സും രാചാകൊണ്ട പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ലൈംഗിക ബന്ധത്തിന് പണം നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ കുടുക്കിയിരുന്നത്. മദ്യം കഴിച്ചതിനു ശേഷം ഇവരെ കൊന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി. 18 വര്‍ഷം മുമ്പാണ് ഇയാള്‍ ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ആരംഭിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ അമ്പതും മുപ്പത്തിയഞ്ചും വയസുളള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായത്. ഇരുവരെയും പണവും മദ്യവും നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.