ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി; ടി.ഒ സൂരജ് ഉൾപ്പെടെ 9 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു

    കൊച്ചി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് അടക്കം ഒന്‍പത് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. എറണാകുളം വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തത്. എഫ്‌ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

    2012-13 കാലഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ രണ്ട് കോടി രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടാക്കി എന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ഒന്‍പത് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. അഞ്ച് പേര്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് പേര്‍ കരാര്‍ കമ്പനിയായ സനാതന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചേഴ്സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളാണ്.

    സൂരജിനെ കൂടാതെ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി കെ എസ് രാജു, ചീഫ് എഞ്ചിനീയര്‍ പി കെ സതീശന്‍, ജനറല്‍ മാനേജര്‍ ശ്രീനാരായണന്‍, മാനേജിംഗ് ഡയറക്ടര്‍ പി ആര്‍ സന്തോഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥന്‍ വാസു, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.