‘എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല; കോവിഡിന്റെ മറവില്‍ ആശുപത്രികളില്‍ വെട്ടിപ്പും കൊള്ളയും; നടന്‍ എബ്രഹാം കോശി

    കോവിഡിന്റെ മറവില്‍ കേരളത്തിലെ ചില ആശുപത്രികളില്‍ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നടനും റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴുള്ള അനുഭവം തുറന്നു പറഞ്ഞാണ് എബ്രഹാം കോശി സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന പകല്‍ക്കൊള്ള വെളിപ്പെടുത്തിയത്. കഴിഞ്ഞ ജനുവരി 28ന് കോവിഡ് സ്ഥിരീകരിച്ച് ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തിന് ആശുപത്രി അധികൃതര്‍ നല്‍കിയത് 2 ലക്ഷത്തിലധികം രൂപയുടെ ബില്‍ ആയിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എബ്രഹാം കോശി പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

    എബ്രഹാം കോശിയുടെ വാക്കുകള്‍: ‘ഞാന്‍ എബ്രഹാം കോശി. 69 വയസ്സുള്ള റിട്ടേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. 28/01/2021ല്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് ഞാന്‍ ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിഷന്‍ തേടി. അവിടെ ജനറല്‍ വാര്‍ഡില്‍ താമസിച്ച് വരവേ എന്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കോവിഡ് സംശയിച്ചത് കാരണം 30/01/2021ല്‍ അവര് ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആവുകയും 31ല്‍ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ഞങ്ങള്‍ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികള്‍ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം.’

    ‘ഈ മുറി വാടകയില്‍ ഡോക്ടറുടെ ഫീസും നഴ്‌സിന്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതില്‍ അടങ്ങില്ല. ഞങ്ങള്‍ മൂന്ന് പേരും തിരിച്ചെത്തിയശേഷം രണ്ടാം തീയതി അവര്‍ ഒരു പാര്‍ട്ട് ബില്‍ തന്നു. 2,40,000 രൂപയാണ് അതിന്റെ ബില്‍. അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും ഈ റൂമില്‍ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നല്‍കണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തില്‍ തന്നെ നല്‍കേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവന്‍ വാടകയും നിര്‍ബന്ധമായും കൊടുക്കണമെന്ന് തന്നെ അവര്‍ പറയുന്നു.’

    ‘നഴ്‌സുമാര്‍ക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്‌സുമാര്‍ ആണുള്ളത്. ദിവസവും രണ്ട് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റര്‍ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്‌സുമാര്‍ക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. കന്റീനില്‍ ഉള്ളവര്‍ക്ക് കൊടുക്കുന്നുണ്ടാകാം. ഇക്കാര്യത്തിലും കോവിഡിന്റെ പേരില്‍ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്‌നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാല്‍ സാധ്യമായ കാര്യമല്ല. ഇനി പതിനാല് ദിവസം ഇവിടെ കിടക്കേണ്ടി വരും. എന്റെ കുടുംബം വിറ്റാല്‍ പോലും ബില്‍ അടയ്ക്കാന്‍ കഴിയില്ല’- എബ്രഹാം കോശി പറയുന്നു.