കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്: സെക്ഷൻ ക്ലാർക്കിനെ പ്രതിയാക്കി പോലീസ് കേസെടുത്തു

തിരുവനന്തപുരം: കേരളാ സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ പോലീസ് കേസെടുത്തു. സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെ പ്രതിയാക്കിയാണ് കേസ്. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ പരീക്ഷയിലാണ് മാര്‍ക്ക് തട്ടിപ്പ് നടന്നത്. വഞ്ചനാകുറ്റം അടക്കം ചുമത്തിയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.

ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അവസാന സെമസ്റ്റര്‍ പരീക്ഷയിലാണ് മാര്‍ക്ക് തിരുത്തി നൂറിലേറെ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ക്ലര്‍ക്ക് വിനോദിനെതിരെ വഞ്ചാനാ കുറ്റം, ഐ.ടി. നിയമത്തിലെ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തത്.

വിനോദ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി മാര്‍ക്ക് തിരുത്തി നല്‍കിയെന്നാണ് സര്‍വകലാശാല കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനായി പോലീസിന് പരാതി നല്‍കിയത്. പരീക്ഷ ടാബുലേഷന്‍ സോഫ്റ്റ്വെയറിലെ പഴുതുകള്‍ ഉപയോഗിച്ചാണ് മാര്‍ക്ക് തിരിമറി നടത്തിയത്. പാസ്വേഡുകള്‍ കൈകാര്യം ചെയ്യാന്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയതോടെയാണ് മാര്‍ക്ക് തിരിമറിക്ക് വഴിതുറന്നത്. കുടുതല്‍ മാര്‍ക്ക് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന്പോലീസ് പരിശോധിക്കും.