29 ലക്ഷം തട്ടിയെടുത്തെന്ന് പരാതി; നടി സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

    കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഉദ്ഘാടനങ്ങളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് നടപടി.

    2016 മുതൽ കൊച്ചിയിലെ വിവിധ വസ്ത്ര വ്യാപാരസ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി 12 തവണയായി പരാതിക്കാരന്റെ കൈയ്യിൽ നിന്നും സണ്ണിലിയോൺ 29 ലക്ഷം രൂപ തട്ടിയെടുത്തു എന്നുളളതാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചന്റെ ചോദ്യം ചെയ്യൽ. സണ്ണിലിയോൺ ഇപ്പോൾ അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലാണുളളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘം പൂവാറിലെ റിസോട്ടിലെത്തിയാണ് ഇവരെ ചോദ്യം ചെയ്തത്.

    ഈ പണം വാങ്ങിയതായി സണ്ണിലിയോൺ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഉദ്ഘാടനപരിപാടികളിൽ പങ്കെടുക്കാത്തത് സംഘാടകരുടെ പിഴവ് കൊണ്ടാണ്. അഞ്ച് തവണ പരിപാടിയിൽ പങ്കെടുക്കാമെന്നറിയിച്ചുകൊണ്ട് തന്റെ സൗകര്യം കൂടി പരിഗണിച്ച് ഇവർക്ക് ഡേറ്റ് നൽകി. എന്നാൽ വസ്ത്ര വ്യാപാരസ്ഥാപനങ്ങളുടെ ഉദ്ഘാടന തീയതി നിശ്ചയിക്കാനോ പരിപാടി സംഘടിപ്പിക്കാനോ സംഘാടകർക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയത്. അല്ലാതെ അവരെ വഞ്ചിച്ചിട്ടില്ല. ഇനിയും ഉചിതമായ സമയത്ത് പരിപാടി നിശ്ചയിച്ചാൽ താൻ പങ്കെടുക്കാൻ തായ്യാറാണെന്നും സണ്ണിലിയോൺ ക്രൈംബ്രാഞ്ചിന് മൊഴിനൽകി. ഈ മൊഴികൂടി പരിഗണിച്ച് കൊച്ചി ക്രൈംബ്രാഞ്ച് യൂണിറ്റ് ഉടനെ തന്നെ ഡിജിപിക്ക് റിപ്പോർട്ട് കൈമാറും.