മന്ത്രി കടകംപള്ളിയുമായി ചര്‍ച്ച നടത്തി; പ്രതികരണം വിഷമിപ്പിച്ചെന്ന് പ്രതിനിധികള്‍

തിരുവനന്തപുരം: സമരംചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചര്‍ച്ച. എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തെ തുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു.

എന്നാല്‍ അനുകൂലമായ സമീപനമല്ല മന്ത്രിയില്‍നിന്നുണ്ടായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു. മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ റാങ്ക് എത്രയാണെന്ന് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്തുവര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ കൂടി താങ്കള്‍ക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചതായും ലയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഏത് മന്ത്രിയാണ് ഇങ്ങനെ പ്രതികരിച്ചതെന്ന ചോദ്യത്തിന് മന്ത്രിയുടെ പേരുപറയാന്‍ അവര്‍ തയ്യാറായില്ല.

അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാര്‍ഥികള്‍ വൈകുന്നേരം മുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പറഞ്ഞു. 28 ദിവസമായി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ആര്‍ക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളില്‍ നിന്നുണ്ടായത്. എന്നാല്‍ ഇത് സര്‍ക്കാരിനെതിരെ നടത്തുന്ന സമരമല്ലെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി.