ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി; കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി

കൊല്ലം: കുന്നത്തൂര്‍ എം.എല്‍.എ. കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ പൊട്ടിത്തെറി. പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്നാണ്  കോവൂര്‍ കുഞ്ഞുമോനെ പുറത്താക്കിയതെന്ന്സംസ്ഥാന സെക്രട്ടറി ബലദേവ് അറിയിച്ചു.

കുഞ്ഞുമോന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്ക് ലഭിക്കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എംഎല്‍എ നഷ്ടമാക്കിയെന്നും ബാലദേവ് ആരോപിച്ചു. കുന്നത്തൂരില്‍ കഞ്ഞുമോന് സീറ്റ് നല്‍കിയാല്‍ ആര്‍എസ്പി ലെനിനിസ്റ്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ഏക എംഎല്‍എയാണ് കോവൂര്‍ കുഞ്ഞുമോന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോന്‍ മത്സരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.

ബലദേവും കോവൂര്‍ കുഞ്ഞുമോനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. പാര്‍ട്ടിക്ക് ഇടതുമുന്നണി നല്‍കിയ പി.എസ്.സി. അംഗത്വം കുഞ്ഞുമോന്‍ പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു.