ഖുശ്ബുവിനെ കളത്തിലിറക്കി വിശാലിന്റെ പോര്

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഖുശ്ബു മല്‍സരിക്കുന്നു. നടന്‍ വിശാലാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരോപണങ്ങള്‍ ഖുശ്ബു നിഷേധിച്ചു. നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയായ വിശാലിന് നിര്‍മാണ കമ്പനിയും ഉണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാനലിന് ഖുശ്ബുവാണ് നേതൃത്വം നല്‍കുന്നതെന്ന് വിശാല്‍ വ്യക്തമാക്കി. ഇപ്പോഴത്തെ കണ്‍സില്‍ പ്രസിഡന്റ് തലൈപുലി എസ്. താണുവിന് ഇത് വലിയ തിരിച്ചടിയായി.

കൗണ്‍സില്‍ താരങ്ങളുടെ പ്രതിഫല തര്‍ക്കം പരിഹരിക്കുന്നതിനേക്കാള്‍ പ്രാധാന്യം വ്യജ സിഡി തടയുന്നതിനും കേബിള്‍ ടി.വി വഴിയുള്ള പ്രദര്‍ശനം തടയുന്നതിനും നല്‍കണമെന്ന് വിശാല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തലൈ പുലി എസ്. താണുവിന്റെ നേതൃത്വം വിശാലിനെ സസ്‌പെന്‍ഡ് ചെയ്തത്. വിശാലിന് മല്‍സരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഖുശ്ബുവിനെ കളത്തിലിറക്കിയതെന്ന് വ്യക്തമാണ്. എന്നാല്‍ തനിക്ക് വിശാലിന്റെ ലേബലില്‍ മല്‍സരിക്കേണ്ട കാര്യമില്ലെന്ന് ഖുശ്ബു വ്യക്തമാക്കി. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് കാര്യമാക്കുന്നില്ല. വിദ്യാഭ്യാസവും സ്വതന്ത്ര കാഴ്ചപ്പാടുമുള്ള സ്ത്രീയാണ് ഞാന്‍. എനിക്ക് മല്‍സരിക്കണമെന്ന് തോന്നി. തീരുമാനം എന്റേത് മാത്രമാണെന്നും താരം വ്യക്തമാക്കി.

തമിഴ് സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എപ്പോഴും താല്‍പര്യം കാണിക്കുന്ന താരമാണ് വിശാല്‍. സൂര്യയുടെ പടത്തിന്റെ വ്യാജ സിഡികള്‍ ഇറങ്ങിയപ്പോള്‍ വിശാലിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. അതുപോലെ ശരത്കുമാറിന്റെ നേതൃത്വത്തില്‍ നടികര്‍ സംഘത്തില്‍ നടത്തിയ അഴിമതികള്‍ പുറത്ത് കൊണ്ടുവരുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് സംഘം ജനറല്‍ സെക്രട്ടറി ആവുകയും ചെയ്തു. ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍.സിയുമായി അടുത്ത ബന്ധമാണ് വിശാലിന്. ആ സൗഹൃദം വഴിയാണ് ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും സിനിമാ വൃത്തങ്ങള്‍ക്കറിയാം.