പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സിപിഎം പുറത്താക്കി

    കൊച്ചി: എല്‍ഡിഎഫിന്റെ പിറവം സ്ഥാനാര്‍ഥി ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഎം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണു നടപടി. നേരത്തെ ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ചില്‍ അംഗമായിരുന്ന ഇവര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.

    പേമെന്റ് സീറ്റാണ് ഇതെന്നും സാമുദായിക താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് ഇവരെ സ്ഥാനാര്‍ഥിയാക്കിയത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം അംഗത്വമുണ്ടെങ്കിലും സിപിഎം സ്വതന്ത്രയായാണ് മല്‍സരിച്ചിരുന്നതും. ഈ സാഹചര്യത്തിലാണ് ഇന്നലെ ഇവരുടെ സ്ഥാനാര്‍ഥിത്വം കേരള കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്.

    രണ്ടില ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്ന് സിന്ധു വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് പിറവം മണ്ഡലത്തില്‍ തനിക്കുള്ള ബന്ധങ്ങള്‍ പരിഗണിച്ചാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. പേയ്‌മെന്റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു. സിപിഎം ബ്രാഞ്ച് കമ്മിറ്റിംഗമായിരുന്നു സിന്ധു. അതേസമയം, രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കണമെങ്കില്‍ സിപിഎമ്മില്‍നിന്നും പുറത്തായി കേരള കോണ്‍ഗ്രസില്‍ അംഗത്വമെടുക്കണം. ഇതിനായാണ് ഈ അച്ചടക്ക നടപടിയെന്നാണു സൂചന.

    എന്നാല്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുകയായിരുന്നു ഇവര്‍ എന്നാണ് സിപിഎം ലോക്കല്‍ കമ്മിറ്റി പറയുന്നത്. സിന്ധുമോള്‍ ജേക്കബിനെ കമ്മിറ്റി തീരുമാനം അറിയിച്ചെന്നും ഇത് കാണിച്ച് പോസ്റ്ററുകള്‍ പതിക്കുമെന്നും ലോക്കല്‍ സെക്രട്ടറി ഷെറി മാത്യു പറഞ്ഞു.