‘ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ഡീല്‍’: ആര്‍എസ്എസ് നേതാവ് ബാലശങ്കര്‍

    കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്നും ബാലശങ്കര്‍ ആരോപിക്കുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാലശങ്കര്‍ പറഞ്ഞു.

    എന്‍ എസ് എസും എസ് എന്‍ ഡി പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നുവെന്നും എന്തുകൊണ്ടും ബി ജെ പിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കര്‍ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭാ നേതൃത്വം മാത്രമല്ല എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും തനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. എനിക്കെല്ലാ പിന്തുണയും നല്‍കണമെന്ന് എസ്.എന്‍.ഡി.പിയുടെ പ്രാദേശിക ഘടകത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസും ഇതേ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ബി.ജെ.പിയെ അനുകൂലിക്കുന്നില്ല പക്ഷേ, തന്റെ കാര്യത്തില്‍ സര്‍വ്വ പിന്തുണയുമുണ്ടാവും എന്നാണ് എന്‍.എസ്.എസ്. നേതൃത്വം പറഞ്ഞത്- ബാലശങ്കര്‍ പറയുന്നു.

    സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഒരു ഡീല്‍ സീറ്റ് നിഷേധിച്ചതിന് പിന്നിലുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍. കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സി.പി.എമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ! ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്.- അദ്ദേഹം പറയുന്നു.

    മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കില്‍ മനസ്സിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ്. നരേന്ദ്ര മോദിയൊന്നുമല്ലല്ലോ ഈ മത്സരിക്കുന്നത്. ബി.ജെ.പിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബി.ജെ.പി. ഒരു സീറ്റില്‍ പോലും വിജയിക്കരുതെന്ന നിര്‍ബ്ബന്ധബുദ്ധിയാണുള്ളത്. കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ തനിക്കുണ്ട്. അമിത് ഷാജിക്കും എന്തിന് മോദിജിക്കും വരെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ബാലശങ്കര്‍ പറയുന്നു.