‘വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് എടുക്കേണ്ടത്’: എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി

    കൊച്ചി: കെഎസ്ഐഡിസി എംഡി എൻ പ്രശാന്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ എൽഡിഎഫ് പൊതുയോഗത്തിലാണ് പ്രശാന്തിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചത്. വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്സാപ്പിൽ  മെസേജുകൾ അയക്കേണ്ടതെന്നും, വാട്സാപ്പിൽ എല്ലാവർക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

    സർക്കാരിൽ കടലാസുകൾ നീങ്ങുക ഫയലുകളായിട്ടാണ്. ആ ഫയൽ ഒരാളുടെ അടുത്തും ഈ പറയുന്ന കോർപ്പറേഷൻ (കെഎസ്ഐഡിസി) അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്. അതിൻ്റെ ഭാഗമായി ഒരുപാട് വാട്സാപ്പ് മെസേജുകൾ അയക്കുകയാണ് ചെയ്തത്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകൾ. ഇങ്ങനെ മെസേജ് കിട്ടിയാൽ ചിലർ ഒക്കെ എന്നു മെസേജ് അയക്കും.

    അതിനർത്ഥം മെസേജ് അംഗീകരിച്ചു എന്നല്ല മെസേജ് കണ്ടു എന്നു മാത്രമാണ്. ആ രീതിയിൽ ചില പ്രതികരണം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഇയാൾ എല്ലാരേയും അറിയിച്ചു എന്നു തെളിവുണ്ടാക്കാൻ വേണ്ടി ഇത്തരം മെസേജുകൾ അയച്ചതാണെന്ന് അദ്ദേഹം തന്നെ പുറത്തു പറയുകയാണ്. എത്ര വലിയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് നോക്കൂ – പ്രശാന്തിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

    ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നുവെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്നും വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഒപ്പിട്ട കെഎസ്ഐഡിസി എംഡി എൻ പ്രശാന്തിനെ പൊതുവേദിയിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുന്നത്. വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും മുഖ്യമന്ത്രി ഉയർത്തുന്നു.