വളഞ്ഞ വഴിയില്‍ എന്‍എസ്എസിനെ ഉപദേശിക്കേണ്ട: മുഖ്യമന്ത്രിക്കും വിജയരാഘവനും എതിരെ വിമര്‍ശനവുമായി എന്‍എസ്എസ്

    തിരുവനന്തപുരം: സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനെതിരെ എന്‍എസ്എസ്. വിജയരാഘവന്റെ വിമര്‍ശനം കേരള ചരിത്രം പഠിക്കാത്തതുകൊണ്ടാണെന്ന് എന്‍എസ്എസ് തിരിച്ചടിച്ചു. എന്‍എസ്എസിന്റെ ചരിത്രം മനസ്സിലാക്കാതെയാണ് ദേശാഭിമാനി ലേഖനം. വളഞ്ഞ വഴിയില്‍ എന്‍എസ്എസിനെ ആരും ഉപദേശിക്കേണ്ടെന്നും എന്‍എസ്എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുണ്ട്.

    വോട്ടെടുപ്പ് ദിവസത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനക്ക് സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ദേവനെയും ദേവഗണങ്ങളുമായൊക്കെ ബന്ധപെടുത്തിയത് മുഖ്യമന്ത്രിയാണ്. അതിന്റ ചുവട് പിടിച്ചത്  ഇടത് നേതാക്കളാണ്. അവരുടെ പ്രസ്താവനകളെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും എന്‍എസ്എസ് പറഞ്ഞു.

    വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും അതിലെ പൊള്ളത്തരം ജനത്തെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് പ്രസ്താവനയില്‍ വിശദീകരിക്കുന്നു. വര്‍ഗീയ ധ്രുവീകരണത്തിന് ഇടനല്‍കാതെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പരമാവധി സഹകരിച്ചുമുള്ള സമീപനമാണ് എന്‍എസ്എസ് ആരംഭിച്ച കാലം മുതല്‍ സ്വീകരിക്കുന്നതെന്ന് ഇതില്‍ പറയുന്നു.

    മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെങ്കിലും ഭരണഘടനാ ഭേദഗതി നിലവില്‍ വന്ന് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. അന്യായമായ ഒന്നും സര്‍ക്കാരുകളോട് എന്‍എസ്എസ് ആവശ്യപ്പെടാറില്ല. മന്നത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് അവധിയായി പ്രഖ്യാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. മുടന്തന്‍ ന്യായം പറഞ്ഞ് ഈ ആവശ്യം തള്ളി. ഈ സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലോ വിവാദങ്ങളിലോ എന്‍എസ്എസ് ഇടപെട്ടിട്ടില്ല. വിശ്വാസ സംരക്ഷണവും മുന്നാക്ക സംവരണവും എന്‍എസ്എസിന്റെ മാത്രം ആവശ്യമല്ല.