ആറ്റിങ്ങലിലെ ബിവറേജസ് വെയര്‍ഹൗസില്‍ വീണ്ടും മോഷണം, 90 കെയ്സ് മദ്യം കാണാനില്ല;

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം. 90 കെയ്‌സ് മദ്യം നഷ്ടപ്പെട്ടതായാണ് സൂചന.

അടുത്തിടെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. ഗോഡൗണ്‍ പരിശോധിക്കുന്നതിനായി വെയര്‍ഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് അമ്പതിലധികം കെയ്‌സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്. മെയ് 9-ന് മോഷണം നടന്നതായാണ് നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ആറ്റിങ്ങലിലെ ബിവറേജസ് വെയര്‍ഹൗസില്‍നിന്ന് മദ്യം മോഷണം പോയിരുന്നു. അന്ന് ഇവിടെ നിന്ന് 40 കെയ്‌സ് മദ്യമാണ് കാണാതായത്. ലോക്ക്ഡൗണിനു ശേഷം ഗോഡൗണ്‍ തുറന്ന് സ്റ്റോക്ക് എടുത്തപ്പോഴാണ് സ്റ്റോക്കില്‍ കുറവു കണ്ടത്. തുടര്‍ന്ന് മാനേജരടക്കം പിഴ അടച്ചിരുന്നു.

ഇപ്പോഴത്തെ സംഭവത്തില്‍ വെയര്‍ഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തില്‍ മോഷണശ്രമമോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വെയര്‍ഹൗസ് മാനേജര്‍ക്കു പുറമേ, മദ്യം സൂക്ഷിക്കുന്നതിന്റെ താക്കോല്‍ ഉള്ളത് എക്‌സൈസ് അധികൃതരുടെ കൈയിലാണ്. ഡ്യുപ്ലിക്കേറ്റ് താക്കോല്‍ നിര്‍മിച്ച് മോഷണം നടത്തിയെന്നാണ് നിലവിലെ നിഗമനം.