ഇന്ത്യയില്‍ സ്പുട്നിക് നിര്‍മാണം ആരംഭിച്ചു; വര്‍ഷം 10 കോടി ഡോസ് നിര്‍മിക്കാന്‍ പനെസി ബയോടെക്

ന്യൂഡല്‍ഹി: റഷ്യന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് Vന്റെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹിയിലെ പനെസീ ബയോടെക്കാണ് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കുന്നത്. റഷ്യന്‍ ഡയറക്ടറ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡല്‍ഹിയിലെ പനെസീ ബയോടെക്കുമായി ചേര്‍ന്ന് പ്രതിവര്‍ഷം 10 കോടി ഡോസ് ഉല്പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പനെസീയില്‍ നിര്‍മിക്കുന്ന ആദ്യ ബാച്ച് വാക്‌സിന്‍ ഗുണനിലവാര പരിശോധനയ്ക്കായി മോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടായ ഗമേലിയയിലേക്ക് അയയ്ക്കും.

ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാക്കളുടെ അടിസ്ഥാനസൗകര്യങ്ങള്‍ ജിഎംപി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും നേരത്തേ തന്നെ ലോകാരോഗ്യസംഘടനയുടെ യോഗ്യത നേടിയിട്ടുളളതായണെന്നും ആര്‍ഡിഐഎഫിന്റെ പ്രസ്താവനയില്‍ പറയുന്നു.

പനെസീ ബയോടെക്കിന്റെ പങ്കാളിത്തത്തോടെ വാക്‌സിന്‍ ഉല്പാദനം ഇന്ത്യയില്‍ ആരംഭിക്കുന്നത് രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പോരാട്ടത്തെ സഹായിക്കുന്നതിന്റെ സുപ്രധാന ചുവടുവയ്പ്പാണ്. കോവിഡ് വ്യാപനത്തെ മറികടക്കാനുളള ഇന്ത്യന്‍ അധികൃതരുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരാനും വേഗത്തിലാക്കാനും ഇത് സഹായിക്കും. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് പിന്നീട് വാക്‌സിന്‍ കയറ്റുമതി ചെയ്യുമെന്നും ആര്‍ഡിഐഎഫ് സിഇഒ കിരില്‍ ദിമിത്രിയേവ് പറഞ്ഞു.

സുപ്രധാനമായ ചുവടുവെയ്പ്പാണെന്നും രാജ്യത്തും ലോകമെമ്പാടുമുളള ആളുകളെ എത്രയും വേഗം സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് തങ്ങള്‍ക്ക് സഹായമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പനെസീ ബയോടെക് എംഡി ഡോ.രാജേഷ് ജെയിന്‍ പറഞ്ഞു.

ഡോ.റെഡ്ഡീസില്‍ നടന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 12-നാണ് സ്പുട്‌നിക് Vന്റെ അടിയന്തര ഉപയോഗത്തിന് രാജ്യം അനുമതി നല്‍കുന്നത്. ഇന്ത്യയിലെ വാക്‌സിന്റെ ബ്രാന്‍ഡ് കസ്റ്റോഡിയനായ ഡോ.റെഡ്ഡീസ് ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ കമ്പനികളുമായാണ് ആര്‍ഡിഐഫ് കരാര്‍ ഉണ്ടാക്കിയിരുന്നത്. വര്‍ഷാവസാനമാകുന്നതോടെ 850 മില്യണ്‍ ഡോസ് വാക്‌സിന്‍ ഉല്പാദനം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കരാര്‍.