സ്വര്‍ണക്കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും പ്രതികളാകും

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. ഗള്‍ഫിലേക്ക് കടന്ന യു എ ഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. യു എ ഇ കോണ്‍സുലേറ്റ് ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും.

    ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം വഴി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇവര്‍ക്കെതിരെ ലഭിച്ച മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് നോട്ടീസ് നല്‍കിയത്. പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടാതിരിക്കാനും നികുതി വെട്ടിച്ചതിന് പിഴ ഈടാക്കാതിരിക്കാനും കാരണം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശം.

    നോട്ടീസിന് 30 ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറുപടി ലഭിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകും. കോണ്‍സുലേറ്റ് ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

    ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലായ് അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തി. ഈ ബാഗ് കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗാണ്. അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സുലേറ്റ് ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.

    കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കമുളളവര്‍ പ്രതികളാകുന്നത്. നയതന്ത്ര ബാഗുവഴി വരുന്ന സ്വര്‍ണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. സ്വപ്നയും സരിത്തും സന്ദീപും ഇരുവര്‍ക്കും എതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു.

    ഇരുവര്‍ക്കുമുള്ള നയതന്ത്ര പരിരക്ഷയും യു എ ഇ സര്‍ക്കാരുമായുള്ള നയതന്ത്ര ബന്ധവും കണക്കിലെടുത്ത് കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു. ഇരുവര്‍ക്കും നോട്ടീസ് അയച്ചതോടെ കേരള രാഷ്ട്രീയത്തേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും വരെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.