മുന്നാക്ക സാമ്പത്തിക സംവരണം: ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച് എന്‍എസ്എസ്

    തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ നോട്ടീസ് അയച്ച് എന്‍എസ്എസ്. സാമ്പത്തിക സംവരണത്തിനായുള്ള മുന്നാക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള കോടതി നിര്‍ദേശം  സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഒരു മാസത്തിനുള്ളില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

    മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തുകൊണ്ടും, കാലതാമസം കൂടാതെ പട്ടിക പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും
    എന്‍.എസ്.എസ്. ഹൈക്കോടതി മുമ്പാകെ ഫെബ്രുവരിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതിന്മേല്‍ വാദംകേട്ട ശേഷം മുന്നാക്കസമുദായ പട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതി മാര്‍ച്ച് 24-ന് നിര്‍ദ്ദേശം നല്കിയിരുന്നുവെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

    ‘പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം തടസ്സമാണ് എന്ന സര്‍ക്കാര്‍വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കേണ്ടത് സംസ്ഥാനത്തെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള ‘കേരളസംസ്ഥാനകമ്മീഷന്‍നിയമം 2015’ പ്രകാരമാണ്. നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കുമ്പോള്‍ തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം അതിന് തടസ്സമാവില്ല.

    മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കുന്നത് ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു.

    ഹൈക്കോടതി ഉത്തരവുപ്രകാരം മുന്നാക്കസമുദായപട്ടിക സര്‍ക്കാര്‍ ഏപ്രില്‍ 23-ന് പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിക്ക് എതിരായി അഭിഭാഷകന്‍ മുഖേന എന്‍.എസ്.എസ്. കോടതിയലക്ഷ്യ നോട്ടീസ് നല്കിയിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

    സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന 10 ശതമാനം സംവരണം, മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കാത്തതുവഴി നിരര്‍ത്ഥകമാവുകയാണെന്നും, അതിനാല്‍ ഉടനടി പട്ടിക പ്രസിദ്ധീകരിക്കണമെന്നും, അതില്‍ വീഴ്ച ഉണ്ടായാല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ വ്യക്തിപരമായി കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കോടതിയലക്ഷ്യനോട്ടീസില്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.