‘ബിജെപിക്കെതിരെ കള്ളപ്രചാരണം നടക്കുന്നു’; കൊടകര കുഴല്‍പ്പണ കേസില്‍ ആരോപണം നിഷേധിച്ച് കെ സുരേന്ദ്രന്‍

    കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് എതിരായ ആരോപണങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിക്കെതിരെ കള്ളപ്രചാര വേലയും നുണപ്രചാരണവും നടക്കുന്നുവെന്നും പുകമറ സൃഷ്ടിക്കാന്‍ സിപിഎം മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

    കൊടകരയില്‍ നടന്ന പണം കവര്‍ച്ച കേസില്‍ ആസൂത്രിതമായ കള്ള പ്രചാരണമാണ് നടക്കുന്നത്. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നു. വലിയ പുകമറ സൃഷ്ടിക്കുകയാണ് സിപിഎം. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില്‍ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധര്‍മ്മരാജന്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

    തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 38 കോടിയുടെ കള്ളപ്പണം കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെടുത്തിട്ടുണ്ട്. ആരും, ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേസ് കൊടുത്തിട്ടില്ല. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കള്‍ക്കും എതിരെ വാര്‍ത്തകള്‍ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കൊണ്ടിരിക്കുന്നത്.

    കാണാതായ പണം കണ്ടെത്താന്‍ എന്തുകൊണ്ടാണ് പൊലീസിന് കഴിയാത്തത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പൊലീസിന് കിട്ടിയതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പൊലീസ് ചെയ്ത്‌കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിയമവാഴ്ച ഉണ്ടെന്ന് ഓര്‍ക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

    ഡോളര്‍കടത്തും സ്വര്‍ണ്ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ആസൂത്രിത നീക്കം നടക്കുന്നത്. സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല. സിപിഎം പാര്‍ട്ടി ഫ്രാക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകള്‍ അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

    മാന്യത ചമയുന്ന സിപിഎം നേതാക്കളും കേരളത്തിലെ സിപിഎമ്മും യുഡിഎഫും നൂറുണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പിന് മുടക്കിയത്. സത്യം തെളിയിക്കാനാണ് അന്വേഷണമെങ്കില്‍ അതിനോട് സഹകരിക്കും. ഒന്നും ഒളിച്ച് വക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കള്‍ നെഞ്ച് വേദന അഭിനയിക്കുകയോ കൊവിഡ് പോസിറ്റീവായെന്ന് പറയുകയോ തലയില്‍ മുണ്ടിടുകയോ ചെയ്യാതെ അന്വഷണ സംഘത്തിന് മുന്നിലെത്തുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന് വേണ്ടി ബിജെപിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഈ നാട്ടില്‍ നിയമവാഴ്ചയുണ്ടെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.