തേങ്ങയും ഓലയും പറമ്പിലിടരുത്; ലക്ഷദ്വീപുകാരല്ലാത്തവര്‍ ദ്വീപില്‍ നിന്ന് മടങ്ങണം, വിചിത്ര ഉത്തരവുകളുടെ ഘോഷയാത്രയുമായി അഡ്മിനിസ്ട്രേറ്റര്‍

കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും വിചിത്ര ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. തേങ്ങയും ഓലയും പറമ്പിലിടരുതെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉത്തരവ്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും.

ഖരമാലിന്യങ്ങള്‍ കത്തിക്കരുതെന്ന് പറയുന്ന ഉത്തരവില്‍ പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ലെന്ന് പറയുന്നു. ദ്വീപ് മാലിന്യമുക്തമാക്കാനാണ് പുതിയ തീരുമാനമെന്നാണ് ന്യായീകരണം. അതേസമയം, ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന് പിന്നിലെ ലക്ഷ്യമെന്നാണ് വിമര്‍ശനം.

ലക്ഷദ്വീപുകാരല്ലാത്തവരോട് ദ്വീപില്‍ നിന്ന് മടങ്ങാന്‍ കല്‍പ്പിച്ചുകൊണ്ടുളള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് മടങ്ങേണ്ടി വരും. നിലവില്‍ ദ്വീപിലുള്ള തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് നല്‍കും.

ഡെപ്യൂട്ടി കളക്ടറോ ബ്ലോക്ക് ഡെവലപ്‌മെന്റ് ഒഫിസറോ ആകും ഒരാഴ്ചത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുക. അതിനുശേഷം ദ്വീപുകാരല്ലാത്തവര്‍ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കില്‍ എ ഡി എമ്മിന്റെ അനുമതി വേണം.

ഇന്നലെ മീന്‍ പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്ന പുതിയ ചട്ടം ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ബോട്ടില്‍ സി സി ടി വി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടല്‍, ?ഗോവധം നിരോധിക്കല്‍, സ്‌കൂളുകളില്‍ മാംസഭക്ഷണം നിരോധനം, ?ഗുണ്ടാ ആക്ട് നടപ്പാക്കല്‍ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് അഡ്മിനിസ്ട്രേറ്റര്‍ ഇതിനോടകം നടപ്പിലാക്കിയത്.