77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

25,000 ഹെക്ടറില്‍ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും. കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കുള്ള സഹായധന വിതരണം ഉടന്‍ തുടങ്ങും. ഭൂനികുതി അടയ്ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കും. നിര്‍ധനരായ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ലൈഫ് മിഷന്‍ വഴി 10,000 വീടുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒക്ടോബര്‍ രണ്ടിനകം മുഴുവന്‍ വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കും. അഞ്ചു വര്‍ഷത്തിനകം വില്ലേജുകള്‍ പൂര്‍ണമായും സ്മാര്‍ട്ട ആക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.