പരിശുദ്ധ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. സഭയുടെ താൽപര്യമായിരുന്നു എന്നും ബാവ ഉയർത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓർത്തഡോക്‌സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ചു

മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അനുശോചിച്ചു.
അശരണരെ ചേർത്ത് നിർത്തി ധന്യ ജീവിതം നയിച്ച മനുഷ്യ സ്‌നേഹത്തിന്റെ വക്താവായിരുന്നു മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി എന്ന് മന്ത്രി അനുസ്മരിച്ചു.
ദരിദ്രർക്കും രോഗികൾക്കും ആലംബമായിരുന്നു കാലം ചെയ്ത ബാവ തിരുമേനി. കാൻസർ രോഗികൾക്കായി ‘സ്‌നേഹസ്പർശം’ കാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുകയും, പരുമല കാൻസർ ആശുപത്രി സ്ഥാപിക്കുകയും ചെയ്തതായി മന്ത്രി അനുസ്മരിച്ചു.