പാറശാല ആടു വളര്‍ത്തല്‍ കേന്ദ്രം മാതൃകാ സ്ഥാപനമാക്കും

പാറശാല പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയില്‍ ആടു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാറശാല ആടുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

 

ആടുവളര്‍ത്തല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും വിപുലീകരണ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മലബാറി ആടുകളെയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് ആട്ടിന്‍കുട്ടികളെ ഇവിടെനിന്നു സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. ബൂക്ക് ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തിലാണു വിതരണം. 5,000 ആട്ടിന്‍കുട്ടികളുടെ ബുക്കിങ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ബുക്ക് ചെയ്ത കര്‍ഷകര്‍ക്ക് സമയബന്ധിതമായി ആട്ടിന്‍കുട്ടികളെ ലഭ്യമാക്കുന്നതിനും ഓണ്‍ലൈന്‍ ബുക്കിങിനുമുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 

സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത, മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡയറക്ടര്‍ ഡോ. എ. കൗശികന്‍, ജോയിന്റ് ഡയറക്ടര്‍ ഡോ. ഇ.ജെ. പ്രേം ജയന്‍, ഡെപ്യൂട്ടി ഡയറക്ടര്‍(കെവി) ഡോ. റെയ്നി ജോസഫ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. ടി.എം. ബീന ബീവി, ആട് വളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എല്‍. രാജേഷ്, കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായായിരുന്നു.