മള്‍ട്ടിപ്പര്‍പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു

പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടിപ്പര്‍പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തില്‍ അഴീക്കോട് വില്ലേജ് ഓഫീസിന്റെ ഇരുപത് സെന്റ് സ്ഥലത്താണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ വിഷമഘട്ടത്തിലാകുന്ന ജനങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍കാലിക സംവിധാനമാണിത്. ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കെട്ടിടം പണിതത്. തീരദേശത്തെ നിരവധി കുടുംബങ്ങള്‍ക്ക് അത്താണിയാവുന്ന ദുരിതാശ്വാസകേന്ദ്രം മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റ്, കടലേറ്റം, പ്രളയം എന്നിവയില്‍നിന്ന് തീരദേശവാസികളെ എത്രയും വേഗം സുരക്ഷിതസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജില്ലയിലെ ആദ്യ സൈക്ലോണ്‍ ദുരിതാശ്വാസകേന്ദ്രം ഉയര്‍ന്നത്. അടിയന്തരഘട്ടങ്ങളില്‍ 700 മുതല്‍ 1000 പേര്‍ക്കുവരെ ഇവിടെ താമസിക്കാം. വിവിധോദ്ദേശ്യങ്ങള്‍ക്ക് ഉപകരിക്കും വിധമാണ് കേന്ദ്രത്തിന്റെ നിര്‍മാണം. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി പ്രകാരം സംസ്ഥാന ചുഴലിക്കാറ്റ് പ്രതിരോധ നടത്തിപ്പ് കേന്ദ്രത്തിന്റെ കീഴിലാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

7500 ചതുരശ്ര അടിയിലായി മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തിന്റെ എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യങ്ങള്‍, ശുചിമുറികള്‍, കുട്ടികള്‍ക്കുള്ള പ്രത്യേക സൗകര്യം, വിശാലമായ പൊതു ടുക്കള, ജനറേറ്ററുകള്‍ എന്നിവയുണ്ട്. ശുദ്ധജലം ശേഖരിക്കാന്‍ 2000 ലിറ്റര്‍ ശേഷിയുള്ള ടാങ്കും മറ്റു ആവശ്യങ്ങള്‍ക്കുള്ള ജലം ശേഖരിക്കുന്നതിനായി 8000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും പൂര്‍ത്തിയായി. ഫര്‍ണീച്ചറുകളും അടുക്കള ഉപകരണങ്ങളും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഉടന്‍ ലഭ്യമാക്കും. ഇരുപത് ലക്ഷം ഇതിനായി അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. രൂപകല്‍പനയും പൊതുമരാമത്ത് വകുപ്പിനാണ്. ഒന്നര വര്‍ഷം മുമ്പാണ് പണി ആരംഭിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി പതിനാല് ഇടങ്ങളിലാണ് അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ വരുത്തുന്നു എന്നതൊഴിച്ചാല്‍ ഒരേ മാതൃകയിലാണ് ഇവയുടെ നിര്‍മാണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഷെല്‍റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക. പ്രകൃതിക്ഷോഭമില്ലാത്ത സമയങ്ങളില്‍ കേന്ദ്രങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഈ സമിതികള്‍ക്ക് തീരുമാനിക്കാം.