എക്സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കർശനമാക്കി, ലൈസൻസികളിൽ നിന്നും സംഭാവനകൾ സ്വീകരിക്കരുത്

എക്സൈസ് ഉദ്യോഗസ്ഥർ അബ്കാരി ലൈസൻസികളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കർശന നടപടികളുമായി എക്സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിർദേശത്തെ തുടർന്ന് എക്സൈസ് കമ്മീഷണറുടെ ഓഫീസ് നിയമലംഘനങ്ങളിലേർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
വകുപ്പിലെ ഉദ്യോഗസ്ഥർ ലൈസൻസികളുമായി ഒരു വിധത്തിലുള്ള പണമിടപാടുകളും പാടില്ലെന്ന് അബ്കാരി ആക്ടിലെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരവിൽ വ്യക്തമാക്കുന്നു. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട സർവീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും സംഘടനകൾ പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങൾക്കും ലൈസൻസികളിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. എക്സൈസ് ജീവനക്കാരുടെ സഹകരണ സംഘങ്ങൾ പുറത്തിറക്കുന്ന ഡയറി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലൈസൻസികളിൽ നിന്നും പരസ്യം സ്വീകരിക്കുന്നതും ഉത്തരവിലൂടെ വിലക്കി. നിർദേശങ്ങൾ ലംഘിച്ചാൽ കർശന അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.