വര്‍ഗീയതയില്‍ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കല്‍പം തടയാം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിജയന്തി ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വര്‍ഗീയതയില്‍ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കല്‍പം യഥാര്‍ഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും, ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്ന് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ നമുക്ക് ഉറച്ചു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ജാതിചിന്തകള്‍ക്കും വര്‍ഗീയതയ്ക്കും ജന്മിത്വചൂഷണത്തിനും ലിംഗപരമായ അസമത്വത്തിനും എല്ലാം എതിരെ പടപൊരുതി നേടേണ്ട, സര്‍വരേയും തുല്യരായി പരിഗണിക്കുന്ന വിശാലമായ ജനാധിപത്യമാണ് ഗാന്ധിജി മുറുകെപ്പിടിച്ച ദേശീയതയുടെ അടിസ്ഥാനശില.

ആ അടിത്തറയെ തകര്‍ക്കുന്ന ചില പ്രവണതകള്‍ നമുക്ക് ചുറ്റും വളരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിമോചനാത്മകമായ ദേശീയതയ്ക്ക് പകരം മനുഷ്യരെ ഭിന്നിപ്പിക്കുന്ന അക്രമാസക്തമായ വര്‍ഗീയതയില്‍ ഊന്നുന്ന ഫാസിസ്റ്റ് ദേശസങ്കല്‍പം യഥാര്‍ഥ ദേശീയതയായി അവതരിപ്പിക്കപ്പെടുന്നു. മതത്തിന്റേയും ജാതിയുടേയും പേരില്‍ ആളുകള്‍ അക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. ജനാധിപത്യ മൂല്യങ്ങള്‍ തച്ചുടയ്ക്കാനുള്ള ശ്രമങ്ങള്‍ വളരുന്നു. ഈ ശ്രമങ്ങളെ തടയേണ്ട ബാധ്യത ഓരോ ജനാധിപത്യ വിശ്വാസിക്കുമുണ്ട്. ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്ന് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ നമുക്ക് ഉറച്ചു തീരുമാനിക്കാം. ഒരുമിച്ച് നിന്നു നാടിന്റെ നന്മയ്ക്കും സമാധാനത്തിനുമായി പ്രവര്‍ത്തിക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വം ഗാന്ധിജയന്തി ആശംസകള്‍ നേരുന്നു.