ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം; അച്ഛന്‍ ഷിജു അറസ്റ്റിൽ

കണ്ണൂര്‍: ഒന്നര വയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ഷിജു പിടിയിലായി. കഴിഞ്ഞ ദിവസമാണ് ഒന്നര വയസുകാരിയായ അന്‍വിത മരിച്ചത്. ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25) യേയും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയേയും പാത്തിപ്പാലത്ത് പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ചു.

തന്നെയും കുഞ്ഞിനേയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഷിജുവിനെ കാണാതായിരുന്നു. മട്ടന്നൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ആത്മഹത്യാശ്രമം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് വ്യക്തമായിരുന്നു.