സ്‌കൂളില്‍ വച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

രാജസ്ഥാന്‍: സ്‌കൂളില്‍ വച്ച് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകന്‍ കേശ യാദവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ 31കാരനാണ് അറസ്റ്റിലായത്.

ഈ മാസം അഞ്ചിനാണ് അറസ്റ്റിനു കാരണമായ സംഭവം നടന്നത്. ക്ലാസ് അവസാനിച്ചതിനു ശേഷം സ്‌കൂളില്‍ തന്നെ തുടരാന്‍ അധ്യാപകന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റു കുട്ടികള്‍ പോയതിനു ശേഷം ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. ഒന്‍പതു ദിവസം കുട്ടി വിവരം മറച്ചുവച്ചു. വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ പുസ്തകത്തില്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ശ്രദ്ധിച്ച കുട്ടി വിവരം ഹെല്പ് ലൈനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

”കുട്ടി കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു. ഏറെ വൈകാതെ ശിശു സംരക്ഷണ സമിതി കുട്ടിയെ ബന്ധപ്പെടുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചു. അധ്യാപകന്‍ കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും മെസേജുകളും അയക്കുമായിരുന്നു. പക്ഷേ, ബലാത്സംഗത്തിനു ശേഷം അയാള്‍ അതൊക്കെ ഡിലീറ്റ് ചെയ്തു.”- പൊലീസ് അറിയിച്ചു.