അ ക്ഷരപ്പിച്ച നടക്കുവാനന്നു ഞാ-
നച്ഛൻ്റെ മടിയിലിരുന്ന നാളിൽ,
ആ ദ്യാക്ഷരത്തിൻ്റെ മാധുര്യമായ് ഹരി –
ശ്രീ കുറിച്ചച്ഛനെൻ കുഞ്ഞുനാവിൽ!
ഇ ന്നുമീ,യക്ഷരപ്പാതയിലാ ഗുരു –
നാഥൻ വിളക്കായി മുന്നിൽ നിൽക്കേ,
ഈ ണം തുളുമ്പുന്ന കാവ്യം കുറിയ്ക്കുവാൻ
വിഘ്നമില്ലെൻ കാവ്യ നിർഝരിയിൽ!
ഉ ൺമയോലും പദഭംഗിയാൽ വെൺമതൻ
സുന്ദര ശില്പം കടഞ്ഞെടുക്കാൻ,
ഊ ർവ്വരമിന്നെൻ്റെയുള്ളം ഫലപുഷ്ട –
മാക്കിടുന്നച്ഛ,ന്നനുഗ്രഹങ്ങൾ !
ഋ തമായി വന്നിടുമൊരു നാളെൻ ജീവിതം,
കവിതയാലതു കാത്തിരിപ്പു ഞാനും,
എ ത്ര സംവത്സരം വന്നു പോയീടിലും
എന്നുമാവരികളെൻ നാമമോതും.
ഏ വം മൊഴിയട്ടെ,യക്ഷര ജ്വാലയാൽ
അറിവിൻ്റെ ദീപം കൊളുത്തിടുമ്പോൾ,
ഐ കദ്യമീ പ്രാണയാത്രയിൽ നാളേയ്ക്കു
നമ്മളെ,യക്ഷരത്താൽ കുറിയ്ക്കാം.
ഒ രു വരിയാകട്ടെ,ഒരു കാവ്യ മാകട്ടെ,
തെറ്റാതെഴുതാൻ പഠിച്ചീടണം.
ഓ ർമ്മയുണ്ടാകണമക്ഷര ശുദ്ധിയിൽ,
ഭാഷയും വേഷവും മാറിയാലും.
ഔ ന്നത്യമോടെന്നു,മമ്മയെപ്പോലെ നാ-
മമ്മലയാളത്തെ,യോർത്തീടുകിൽ,
അം ബുജം പുഞ്ചിരി തൂകുന്ന പോലവൾ
നമ്മുടെ ഉള്ളിൽ വിളങ്ങി നിൽക്കും!