മതി,യിനിയെൻ്റെ മോഹശലഭങ്ങളെ
മൃതിയുടെ മധുവൂട്ടി,യുറക്കട്ടെ.
ജഡിത രാഗത്തിൽ ഈണം പകർന്നിനി
ഹൃദയതാളം ശ്രവിക്കട്ടെ ഞാൻ വൃഥാ.
ഇനിയെനിക്കെൻ്റെ ജീവിത വല്ലകി
തകരുവോളം ഈണമീട്ടണം ചടുലമായ്.
ഫണമുയർത്തുന്ന ചിന്തകളൊക്കെയും
വിഫല ശിലകളിൽ തല്ലിത്തകരട്ടെ.
പറയുവാനില്ല പതിരു പോലും നേ-
രറിക സത്യത്തെ വ്യഭിചരിച്ചെത്ര നാൾ!
ഉടലുരുക്കി ഞാനുൾക്ഷോഭ ലാവയിൽ
തടിനിതേടിക്കുളിർ ശീത വാഞ്ഛയാൽ.
ഗണിതമൊക്കെപ്പിഴച്ചെൻ്റെ ജീവിത
ഗുണന സൂചിക താഴേയ്ക്കിറുന്നു പോയ്
മതി,യെനിക്കെൻ്റെ ജീവിത സാരത്തെ
മൃതി,തൻ മാറാപ്പിൽ വാരി നിറയ്ക്കട്ടെ.
ശ്രീനി നിലമ്പൂർ