തമിഴ്‌നാട്ടിലെ കനത്തമഴ; ദുരിതാശ്വാസത്തിന് കേന്ദ്രസഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ചെന്നൈ: കനത്ത മഴയില്‍ ചെന്നൈയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാലിനുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മൂന്ന് ജലസംഭരിണികളില്‍ നിന്ന് വെള്ളം ഒഴുക്കുവിടുന്നതിനാല്‍ ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നുംഗമ്പാക്കം, ടി നഗര്‍, കൊരട്ടൂര്‍ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം റെക്കോര്‍ഡ് മഴയാണ് ഇന്നലെ രാത്രി മുതല്‍ ചെന്നൈയില്‍. സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട് തിരുവള്ളൂര്‍ കാഞ്ചീപുരം എന്നിവടങ്ങളിലും ശക്തമായ മഴയാണ്. ചെമ്പരമ്പാക്കം, പൂണ്ടി , പുഴല്‍ തടാകങ്ങളില്‍ പരമാവധി സംഭരണ ശേഷിയായി. 500 ക്യൂസെക്‌സ് വെള്ളം തുറന്നുവിടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രളയ സാധ്യതാ മേഖലകള്‍ സന്ദര്‍ശിച്ചു. ചെന്നൈയില്‍ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിനെ വിന്യസിച്ചു. മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെങ്കല്‍പ്പെട്ട്, തിരുവല്ലൂര്‍, കാഞ്ചീപുരം, മധുരൈ എന്നീ ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണം അതോറിറ്റി പ്രവര്‍ത്തനം തുടങ്ങി.