ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ആത്മകഥയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ എം ശിവശങ്കറിനെതിരെ രൂക്ഷമായി പ്രതികരിച്ച സ്വപ്‌ന സുരേഷ്. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളായിരുന്നുവെന്നും പലകാര്യങ്ങളിലും സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ശിവശങ്കറിന്റെ ആത്മകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും സ്വപ്‌ന പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്നും സ്വപ്‌ന പറഞ്ഞു.

സ്‌പേസ് പാര്‍ക്കില്‍ ജോലി നേടാന്‍ ശുപാര്‍ശ ചെയ്തത് ശിവശങ്കറാണ്. എന്റെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്രി കണ്ടല്ലെന്നും സ്വപ്‌ന വ്യക്തമാക്കി. താന്‍ ചതിച്ചെന്ന് ശിവശങ്കര്‍ പറയുമെന്ന് കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീന്‍ ചീറ്റ് നേടേണ്ടെന്നും സ്വപ്‌ന പറഞ്ഞു. താന്‍ മാത്രം നല്ലത് എന്ന് വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്‌ന ചോദിച്ചു. തന്നെ ചൂഷണം ചെയ്തു. താന്‍ ഇരയാണെന്നും സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു.