വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ഹർജി; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുമ്പ് റിപ്പോ‍ർട്ട് നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. വാളയാർ കേസിൽ കോടതി ഇടപെട്ടാണ് നേരത്തെ തുടരന്വേഷണത്തിന് നി‍ർ‍ദേശിച്ചത്.

മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആരോപണം. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെൺകുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം. അന്വേഷണത്തിന്‍റെ തൽസ്ഥിതി അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.