ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തിയ രണ്ട് അഫ്ഗാന്‍കാര്‍ റിമാന്‍ഡില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ രണ്ട് അഫ്ഗാന്‍ സ്വദേശികള്‍ അറസ്റ്റില്‍.  ത്വാബ് അഹമ്മദ്, സുലൈമാന്‍ അഹമ്മാദി എന്നിവരാണ് അറസ്റ്റിലായത്. ജെ.എന്‍.യു വിദ്യാര്‍ത്ഥിനിക്ക് മയക്ക്മരുന്ന് നല്‍കിയ ശേഷം ഇവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗ്രീന്‍ പാര്‍ക്കിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പ്രതികളെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം തിഹാര്‍ ജയിലില്‍ റിമാന്റ് ചെയ്തു.

റിമാന്റിലായവര്‍  ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കാര്‍ഡ് ഉപയോഗിച്ചാണ് ഡല്‍ഹിയില്‍ താമസിക്കുന്നത്. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. പബ്ബില്‍ വെച്ച് പരിചയപ്പെട്ട ത്വാബ് ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇരുവരും മാനഭംഗപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഹോസ്റ്റലിലെത്തിയ പെണ്‍കുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. അവരാണ് സര്‍ഫര്‍ജംഗ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.