നിരവധി പേരെ വിവാഹം ചെയ്ത് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുവീരനെ പുതിയ വധുവിന്റെ വീട്ടിലെത്തി പിടികൂടി

നിരവധി പേരെ വിവാഹം ചെയ്ത് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുവീരനെ പുതിയ വധുവിന്റെ വീട്ടിലെത്തി പിടികൂടി പൊലീസ്. ഗുരുവായൂര്‍ രായന്മരാക്കാര്‍ വീട്ടില്‍ റഷീദ് (41) നെയാണ് മാനന്തവാടി പിലാക്കാവില്‍ നിന്നും പുതിയ  വിവാഹം കഴിച്ച് സുഖവാസം നടത്തുന്നതിനിടെ വൈത്തിരി പോലീസ് പിടികൂടിയത്.

വൈത്തിരിയില്‍ നിന്നും 2011-ല്‍ ഒരു യുവതിയെ വിവാഹം ചെയ്ത് മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിര്‍ധനരായ യുവതികളെ കണ്ടെത്തുകയും അവരെ വിവാഹം കഴിക്കുകയും പിന്നീട് കുറച്ചുമാസങ്ങള്‍ക്ക് ശേഷം വധുവിന്റെ സ്വര്‍ണവും മറ്റുമായി മുങ്ങി വീണ്ടും വിവാഹം കഴിക്കുന്ന രീതിയായിരുന്നു റഷീദിനെന്ന് പൊലീസ് പറഞ്ഞു. മോഷണക്കേസിലും റഷീദ് പ്രതിയാണ്. സമാനമായി പത്തോളം വിവാഹങ്ങൾ ഇയാൾ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ മുഴുവന്‍ സ്‌റ്റേഷനുകളിലേക്കും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും മറ്റിടങ്ങളില്‍ ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. എ എസ് ഐ മുജീബ് റഹ്മാന്‍, സീനിയര്‍ സി പി ഒ ശാലു ഫ്രാന്‍സിസ്, ഡ്രൈവര്‍ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.