ട്രെയിൻ തീവയ്പില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ലെന്ന് എന്‍ഐഎ; സമഗ്ര അന്വേഷണം വേണം

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനായില്ലെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട്. സമഗ്രമായ അന്വേഷണം വേണം. സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ട്. പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്. റിപ്പോർട്ട് തയ്യാറാക്കിയത് കൊച്ചി – ചെന്നെ ഉദ്യോഗസ്ഥരാണ്. റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താം. എലത്തൂർ തെരെഞ്ഞെടുത്തതിന് പിന്നിലും ദുരൂഹത സംശയിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ ട്രെയിൻ തീവെപ്പ് കേസിൽ കൂടൂതൽ പേരെ കേരള പൊലീസ് സംഘം ദില്ലിയിൽ ചോദ്യം ചെയ്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടൂതൽ നീക്കങ്ങളിലേക്ക് കടക്കും. ബാങ്ക് ഇടപാടുകളും ശേഖരിക്കും.

പ്രതിക്ക് വൈദ്യസഹായം നൽകേണ്ടി വരുമെന്ന് അന്വേഷണസംഘം സൂചന നല്‍കി. ശാരീരിക അവശതകൾ ഉണ്ടെന്ന് ഷാറൂഖ് ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആണിത്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാക്കും തെളിവെടുപ്പ് തീരുമാനിക്കുക. ഷാറൂഖിനെ പരിശോധിച്ച് ഡോക്ടർ മടങ്ങി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമായെന്നാണ് സൂചന.